Wednesday 4 August 2010

വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍ -ശൈഖ് മുഹമ്മദ് കാരകുന്ന്

എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.

അന്തരിച്ച സ്വാമി ശാശ്വതികാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സേവാനന്ദ തുടങ്ങിയ നിരവധി ഹൈന്ദവ ആചാര്യന്മാരുമായും ബിഷപ്പുമാരായ സുസൈപാക്യം, റാഫേല്‍ തട്ടില്‍, ഫാദര്‍ ജിയോ പയ്യപ്പിള്ളി പോലുള്ള ക്രൈസ്തവ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരാരുംതന്നെ മതമില്ലാത്ത കമ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായ അച്യുതാനന്ദനെപ്പോലെ വര്‍ഗീയ ചേരിതിരിവും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചതായി അറിയില്ല.

ഒരാള്‍ യഥാര്‍ഥ മതവിശ്വാസിയാവുകയും ജീവിതത്തിലുടനീളം തന്റെ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം സങ്കുചിതനും അസഹിഷ്ണുവുമായി മാറുമോ? സാമുദായികവാദിയും വര്‍ഗീയനുമാകുമോ? മറുഭാഗത്ത് മതരഹിത ജീവിതം നയിക്കുന്നതുകൊണ്ടു മാത്രം ആരെങ്കിലും വര്‍ഗീയതയില്‍നിന്നും സങ്കുചിത ജാതി സാമുദായിക വികാരങ്ങളില്‍നിന്നും മുക്തനാവുമോ? ഇല്ലെന്നു മാത്രമല്ല, മറിച്ചാണ് സംഭവിക്കുകയെന്നതിന് നിരവധി ഇന്ത്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

മഹാത്മാ ഗാന്ധി ഹിന്ദുമതത്തിന്റെ ഭാഗമെന്നു കരുതിയ എല്ലാറ്റിനെയും ഏറ്റവും മഹിതമെന്ന് വിശ്വസിച്ച് സ്വീകരിച്ചു. അദ്ദേഹം അവക്കുവേണ്ടി സദാ നിലകൊണ്ടു. ജീവിതത്തിലുടനീളം മതത്തെ മുറുകെപ്പിടിച്ചു. 'പ്രാര്‍ഥനക്കുശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല. എന്റെ സര്‍വശക്തിയും ദൈവദത്തമാണ്' എന്ന് അവകാശപ്പെട്ട ഗാന്ധിജി ഇത്രകൂടി പറഞ്ഞു: 'ഞാന്‍ കണ്ടുമുട്ടിയ പല മതനേതാക്കളും വേഷപ്രച്ഛന്നരായ രാഷ്ട്രീയക്കാരാണ്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷമണിയുന്നുവെങ്കിലും മുഖ്യമായും ഒരു മതപ്രവര്‍ത്തകനാണ്' (ഉദ്ധരണം: എം.പി. സദാശിവന്‍ വിവര്‍ത്തനം ചെയ്ത ഡോക്ടര്‍ അജിത് ജാവേദിന്റെ 'മുഹമ്മദലി ജിന്ന: അറിയപ്പെടാത്ത മുഖം' -ഇംപ്രിന്റ് ബുക്‌സ്, പുറം: 99).

ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന നേതാവുകൂടിയായിരുന്നു ഗാന്ധിജി. അദ്ദേഹം പറഞ്ഞു: 'എന്റെ ശരീരത്തിലെ ഓരോ തന്തുവും ഹിന്ദുവാണ്. മറ്റു മതങ്ങളിലെ സാരമായ തത്ത്വങ്ങളെല്ലാം ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തിലില്ലാത്തവ അപ്രധാനമോ അനാവശ്യമോ ആണ്' (യങ് ഇന്ത്യ, 17 സെപ്റ്റംബര്‍ 1925).

സ്വന്തം മതത്തെ ഇവ്വിധം ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയോളം പരമത സഹിഷ്ണുതയും സമുദായ സൗഹാര്‍ദവും പുലര്‍ത്തിയ നേതാക്കള്‍ നമ്മുടെ നാട്ടില്‍ അത്യപൂര്‍വമത്രെ. ഗാന്ധിജി പറയുന്നു: 'ദൈവമാണ് സാക്ഷി- നാം ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ മാതാവിന്റെ മക്കളെപ്പോലെ പെരുമാറുമെന്ന് പ്രഖ്യാപിക്കുക. നാം തമ്മില്‍ വ്യത്യാസമില്ല. ഓരോരുത്തരുടെയും ദുഃഖം മറ്റുള്ളവരുടെയും ദുഃഖമാണ്. അത് നീക്കാന്‍ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുക. മതങ്ങളെയും മതവികാരങ്ങളെയും പരസ്‌പരം ആദരിക്കുക. മതാനുഷ്ഠാനങ്ങളില്‍ പരസ്‌പരം വിഘാതം സൃഷ്ടിക്കരുത്. മതത്തിന്റെ പേരില്‍ പരസ്‌പരം ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം' (ഉദ്ധരണം: അംബേദ്കര്‍, Pakistan or Partition of India, P: 135).

1924 മുതല്‍ ഗാന്ധിജി ഏതാനും മാസം താമസിച്ചത് വീറുറ്റ ഇസ്‌ലാം മതാനുയായിയായ മൗലാനാ മുഹമ്മദലിയുടെ വീട്ടിലായിരുന്നു. സെപ്റ്റംബര്‍ 28ന് അദ്ദേഹം ഉപവാസം നടത്തിയതും അതേ വീട്ടില്‍വെച്ചുതന്നെ. ഉപവാസത്തിനു തൊട്ടുമുമ്പ് അദ്ദേഹം എഴുതി: 'ഒരു മുസ്‌ലിമിന്റെ വീട്ടില്‍ ഉപവസിക്കുന്നത് എനിക്ക് അനുയോജ്യമാണോ? അതേ, അനുയോജ്യമാണ് . ഈ ഉപവാസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു മുസ്‌ലിമിന്റെ വീട്ടിലാണെന്നത് ഏറ്റവും ഉചിതമാണ്' (Collected Works of Mahatma Gandhi xxv/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

കടുത്ത ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധികര്‍മത്തിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനായി രൂപംകൊണ്ട ശുദ്ധിപ്രസ്ഥാനത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. അദ്ദേഹം എഴുതി: 'എനിക്കെങ്ങനെ 'ശുദ്ധി'യില്‍ പങ്കാളിയാകാന്‍ കഴിയും? ഞാനോ എന്റെ മതമോ അപകടത്തിലാകുമ്പോഴൊക്കെ സ്വയം ശുദ്ധീകരണത്തെ ആശ്രയിക്കാനാണ് ഗീതയും തുളസീരാമായണവും എന്നെ പഠിപ്പിച്ചത്... നമ്മില്‍ ചിലര്‍ ക്ഷമാശീലനായ ദൈവത്തെ നിന്ദിക്കുകയും മതത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭ്രാതൃഹത്യയോ കൊലപാതകമോ മതത്തെ രക്ഷിക്കുകയില്ല. പേരില്‍ മാത്രം അവശേഷിക്കുന്ന മതത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അതിന്റെ വാഹകര്‍ക്ക് ആത്യന്തികമായ നിര്‍ഭയത്വവും ശുദ്ധിയും താഴ്മയും വേണം. അതു മാത്രമാണ് 'ശുദ്ധി'. അതു മാത്രമാണ് പ്രചാരണവും (യങ് ഇന്ത്യ, 3 മാര്‍ച്ച് 1927, 16 ജൂണ്‍ 1927).

മുസ്‌ലിംകളോടുള്ള തന്റെ സമീപനം വിവരിക്കവെ ഗാന്ധിജി പറഞ്ഞു: 'ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എന്റെ സഹവാസികളുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും പങ്കുകൊള്ളാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മുഹമ്മദീയനെ ഞാന്‍ സഹോദരനായി കാണുന്നുവെങ്കില്‍ ന്യായമായ പ്രതിസന്ധികളില്‍ പരമാവധി അവനെ സഹായിക്കുക നമ്മുടെ ബാധ്യതയാണ്' (ibid, 2 jun 1920).

ഹിന്ദുമതം പരമമായ സത്യവും അന്യൂനവുമാണെന്ന് അടിയുറച്ച് വിശ്വസിച്ച ഗാന്ധിജിക്ക് മതമൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവാകാന്‍ സാധിച്ചു. എന്നാല്‍, നിരീശ്വരവാദിയായ വി.ഡി. സവര്‍ക്കര്‍ മതവൈരത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും എക്കാലത്തെയും ഏറ്റവും വൃത്തികെട്ട രൂപമായിരുന്നു. ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത് അദ്ദേഹമാണല്ലോ. 'ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കാന്‍ സാധ്യമല്ല. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്' എന്ന് 1937ല്‍ ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സവര്‍ക്കര്‍ ഇത്രകൂടി പറഞ്ഞു: 'പരസ്‌പരം ശത്രുക്കളായ ഈ രണ്ട് രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ അടുത്തടുത്ത് ജീവിക്കുകയാണ്' (ഉദ്ധരണം: താരാചന്ദ്, History of the Freedom Movement in India, 1983, P: 317).

ഇന്ദ്രപ്രകാശ് എഴുതുന്നു: 'ദ്വിരാഷ്ട്ര വാദമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരുദര്‍ശനം രൂപപ്പെടുത്തിയതില്‍ ബഹുമതി വീര്‍ സവര്‍ക്കര്‍ക്കുള്ളതാണ്. ഭാരതത്തിന് ദേശീയാത്മാവ് പകരുകയും ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ട്രമാണെന്ന് ഊന്നിപ്പറയുകയും ചെയ്തത് സവര്‍ക്കറാണ്' (Indra Prakash, Hindu Maha Sabha: It's Contribution to Indian Politics, 1966, P: 59).

കടുത്ത വര്‍ഗീയതയുടെ കാണപ്പെടുന്ന രൂപമായിരുന്ന 'സവര്‍ക്കര്‍ മതവിരുദ്ധനും യുക്തിവാദിയുമായിരുന്നു' (Dhananjay Keer: Veer Savarkar, P: 201).

സ്വതന്ത്ര ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷവും വര്‍ഗീയവിദ്വേഷവും വളര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നമാണല്ലോ. അത് ആളിക്കത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതോ, 1990ലെ എല്‍.കെ. അദ്വാനിയുടെ രഥയാത്രയും. പ്രസ്തുത യാത്രയില്‍ ഹിന്ദുഭക്തന്മാരില്‍നിന്ന് ലഭിച്ച വെള്ളി കൊണ്ടുള്ള ദേവീദേവന്മാരുടെ പ്രതിമകള്‍ ഉരുക്കി പാത്രവും കത്തിയും കയിലുമാക്കി മാറ്റിയ അദ്ദേഹം ഞാനൊരു മതവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് (Times of India, 25.12.1991).

മുസ്‌ലിം പക്ഷത്ത് വിഭജനത്തിന് നേതൃത്വംനല്‍കിയ മുഹമ്മദലി ജിന്നക്ക് മതവുമായുള്ള ബന്ധം എന്തായിരുന്നുവെന്നറിയാത്ത ആരുമുണ്ടാവില്ല. ശീഇകളിലെ ഖ്വാജാ വിഭാഗത്തില്‍പെട്ട അദ്ദേഹത്തിന് മതം ഒരു പ്രശ്‌നമേ ആയിരുന്നില്ല. മറുഭാഗത്ത് ഇസ്‌ലാമിക ജീവിതം നയിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ അടിയുറച്ച മതവിശ്വാസിയായിരുന്ന മൗലാനാ മുഹമ്മദലി തികഞ്ഞ അവര്‍ഗീയനായിരുന്നു. മഹാത്മാ ഗാന്ധിയെ ആറുമാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച അദ്ദേഹം അക്കാലമത്രയും മല്‍സ്യമാംസാദികള്‍ പൂര്‍ണമായും ഉപക്ഷേിക്കുകയുണ്ടായി. ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹവും ഗാന്ധിജിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നു: 'ആരാണ് മുഹമ്മദലി, ഒരു സ്വകാര്യ ചര്‍ച്ചയില്‍ ഞാന്‍ മുഹമ്മദലിയോടുപറഞ്ഞു: 'എന്‍േറതെല്ലാം താങ്കളുടേതും താങ്കളുടേതെല്ലാം എന്‍േറതുമാണ്.' മുഹമ്മദലിയുടെ വീട്ടില്‍നിന്ന് ലഭിച്ച പെരുമാറ്റം എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് സൗകര്യം ചെയ്തുതരുന്നതിലും എന്നെ സന്തോഷിപ്പിക്കുന്നതിലുമാണ് വീട്ടിലെ ഓരോ അംഗത്തിന്റെയും മുഖ്യശ്രദ്ധ' (Collected Works of Mahatma Gandhi XXV/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

മൗലാനാ മുഹമ്മദലിയെയും ഷൗക്കത്തലിയെയും സംബന്ധിച്ച് ഗാന്ധിജി എഴുതി: 'അലി സഹോദരന്മാരുടെ ചുമലില്‍ ഒരു വലിയ ഭാരമുണ്ട്. ഇസ്‌ലാമിന്റെ അന്തസ്സ്. ആ ഉത്തരവാദിത്തം അവര്‍ക്കാണ്. പെരുമാറ്റത്തില്‍ അവര്‍ക്ക് സത്യസന്ധതയോടുള്ള അവക്രമായ ആദരവും സഹനത്തിലുള്ള വിനയവും ധൈര്യവുമാണ് ഇതിന്റെ മാനദണ്ഡം' (യങ് ഇന്ത്യ, 1 ജൂണ്‍ 1921).

അലി സഹോദരന്മാരെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം എഴുതി: ' ഈ അറസ്റ്റിനെ സ്വരാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി കണക്കാക്കാം.സ്വരാജ്യ പാര്‍ലമെന്റിനുമാത്രമേ ജയിലിന്റെ കവാടങ്ങള്‍ തുറക്കാനും അലി സഹോദരന്മാരെയും മറ്റു ജയില്‍വാസികളെയും മോചിപ്പിക്കാനും അവരെ ആദരിക്കാനും കഴിയൂ. ഇതൊരു അന്തിമ സമരമാവട്ടെ (ibid, 22 september 1923).

വിഭജനത്തെ അവസാന നിമിഷം വരെ എതിര്‍ത്ത സാമുദായിക സൗഹാര്‍ദത്തിന്റെയും മതമൈത്രിയുടെയും ശക്തനായ വക്താവായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതവും ഭക്തനായ വിശ്വാസിയുമായിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും വിഭജനത്തിനെതിരായിരുന്നു. വിഭജനത്തിനുമുമ്പോ ശേഷമോ വര്‍ഗീയമായ ഒരു സമീപനവും സ്വീകരിക്കാത്ത ജമാഅത്ത് സാമുദായിക സൗഹാര്‍ദവും മതമൈത്രിയും സംരക്ഷിക്കാന്‍ നിരന്തരം യത്‌നിച്ചു പോന്നിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ നാല്‍പതിനായിരത്തോളം വര്‍ഗീയ കലാപങ്ങളുണ്ടായിട്ടും മുഴു ജീവിതമേഖലകളിലും ഇസ്‌ലാമിനെ മുറുകെ പിടിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും ഒരൊറ്റ കലാപത്തിലും പ്രതിയായിട്ടില്ല. മുപ്പത്തി മൂവായിരംപേര്‍ വധിക്കപ്പെട്ടതില്‍ ഒരാളുടെപോലും കൊലയില്‍ പങ്കുള്ളതായി ഒരു പ്രവര്‍ത്തകനെതിരിലും ആരോപണം ഉയര്‍ന്നിട്ടില്ല. അതോടൊപ്പം മതസഹിഷ്ണുതയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും നിരവധി മികച്ച മാതൃകകള്‍ സൃഷ്ടിക്കാനും ജമാഅത്തിന് സാധിച്ചു.

അതിനാല്‍ വര്‍ഗീയതയുടെ വേരുകള്‍ തേടേണ്ടത് മതവിശ്വാസത്തിലും മതകീയ ജീവിതത്തിലുമല്ല, സങ്കുചിതമായ സാമുദായികതയിലും ജാതീയതയിലും വംശീയതയിലുമാണ്്. തന്റെ വിശ്വാസവും ജീവിതക്രമവുമാണ് പരമമായ സത്യമെന്നും ശരിയെന്നും വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്നതുകൊണ്ടുമാത്രം ആരും അസഹിഷ്ണുവോ വര്‍ഗീയവാദിയോ ആവുകയില്ല, മതരഹിതനോ നിരീശ്വരനോ യുക്തിവാദിയോ ആയതുകൊണ്ടുമാത്രം അവര്‍ഗീയനും സഹിഷ്ണുവും ആവാത്തപോലെത്തന്നെ. 'വര്‍ഗീയതയുടെ വേര് കിടക്കുന്നത് മതത്തിലാണെന്ന് സെക്കുലറിസം കരുതുന്നില്ല' എന്ന, പ്രമുഖ ചരിത്ര പണ്ഡിതന്‍ ബിപന്‍ചന്ദ്രയുടെ പ്രസ്താവം ഏറെ പ്രസക്തമത്രെ (Communalism in Modern India -Vikas Publication New Delhi, 1996, P:150).

തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം -സി. ദാവൂദ്

അതീവ ഗുരുതരമായ ഏഴ് വന്‍പാപങ്ങളെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയപ്രവാചകന്മാര്‍ ലിസ്റ്റ് ചെയ്ത എട്ടാമത്തെ വന്‍പാപമാണ് 'തീവ്രവാദം'. അതായത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളും നിലപാടുകളും എട്ടാം പാപമായ തീവ്രവാദമായിട്ടാണ് അവര്‍ എണ്ണുന്നത്. ഈ എട്ടാം പാപത്തിനെതിരായ സംഘഗാനങ്ങളും മിമിക്‌സ് പരേഡുകളും കൊണ്ട് മുഖരിതമാണ് ഇന്ന് നമ്മുടെ സാമൂഹിക രാഷ്ട്രീയരംഗം. ആ കണക്കിലെ തികവൊത്തൊരു ജുഗല്‍ബന്ദിയാണ് കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്നത്. മുസ്‌ലിംലീഗാണ് മുഖ്യസംഘാടകര്‍; 'തീവ്രവാദ'ത്തിനെതിരായ സമരത്തില്‍ മുന്നണിയില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യരായ ഏറ്റവും മുന്തിയ വിഭാഗം തന്നെ! 1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ കൊല്‍ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ'പ്രവര്‍ത്തനങ്ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന പ്രസ്ഥാനം.



എന്താണ് തീവ്രവാദത്തിനെതിരെ പുതിയൊരു അങ്ങാടിമരുന്ന് തിളപ്പിച്ചെടുക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്? അതിനുമാത്രം സാമൂഹികപ്രതിബദ്ധതയും ദേശീയതാല്‍പര്യവും ലീഗിനെ ഇത്രമേല്‍ ആവേശിച്ചത് എന്നു മുതലാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോഴാണ് പുതിയ കഷായത്തിലെ ചേരുവകളെക്കുറിച്ചും അതുണ്ടാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടി വരുക.



മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ പൊതുവികാരം കേരളത്തില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പൊതുവികാരത്തെ സങ്കുചിത സവര്‍ണ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ രണ്ട് കൂട്ടരാണ് കേരളത്തില്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. ഒന്ന്, സ്വാഭാവികമായും ആര്‍.എസ്.എസ്. രണ്ടാമതായി, അടുത്ത കാലത്തായി ആര്‍.എസ്.എസ് അജണ്ടയെ സ്വാംശീകരിച്ച് സവര്‍ണ ഇടതുപക്ഷം എന്ന തങ്ങളുടെ യഥാര്‍ഥതനിമയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്ന സി.പി.എം. ഈ രണ്ടു കൂട്ടരുടെയും അജണ്ടകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും ശേഷിയും ലീഗിന് സ്വാഭാവികമായും ഇല്ല. അപ്പോള്‍ പിന്നെ, തങ്ങളാല്‍ കഴിയുംവിധം ഒരു കഷായം കാച്ചിയെടുത്ത് വില്‍ക്കാന്‍ പറ്റുമോ എന്നാലോചിക്കുകയായിരുന്നു അവര്‍. അല്ലാതെ, തീവ്രവാദത്തിനെതിരെ ലീഗിന് എന്തോ വല്ലാത്തൊരു അലര്‍ജിയുണ്ടായതുകൊണ്ടാണിതൊക്കെ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട.



മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. ആ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്‌സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം ഈ അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ ഈ അധ്യായത്തില്‍ അഞ്ചാമത്തെ പോയന്റ് ഇങ്ങനെ: '2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ.യു.എം.എല്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'. മാറാട് സംഭവം സി.ബി.ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരം കത്തിച്ചുനിര്‍ത്തുകയും ചെയ്ത അതേ ലീഗ് ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഏതായാലും ചിരിക്ക് വക നല്‍കുന്നതാണ്. അന്ന് മാറാട്, സാക്ഷാല്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്ത സമയത്ത്, മാറാട്ടേക്ക് ആദ്യമായി സമാധാനസംഘത്തെയും നയിച്ച് ചെന്ന്, അരയസമാജം ഓഫിസില്‍വെച്ച് നാട്ടുകാരുമായി ചേര്‍ന്ന് സമാധാനത്തിന്റെ തണല്‍വിരിക്കാന്‍ മുന്നില്‍നിന്ന കെ.എ. സിദ്ദീഖ്ഹസന്റെ ജമാഅത്തെ ഇസ്‌ലാമിയാണ് പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ ഒന്നാംനമ്പര്‍ ശത്രു! മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ മാറാട്ടും അതുപോലെയുള്ള എല്ലാ കലുഷ നിലങ്ങളിലും സമാധാനത്തിന്റെ ദൂതുമായി കടന്നുചെന്ന പ്രസ്ഥാനത്തെ നോക്കി ഇങ്ങനെയൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌കല്ലാതെ മറ്റെന്താണ്? മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി പോപ്പുലര്‍ഫ്രണ്ട്. കേരളത്തിന്റെ സാമൂഹികബന്ധങ്ങളുടെ കൈ തന്നെയായിരുന്നു ആ നികൃഷ്ടചെയ്തിയിലൂടെ അവര്‍ അറുത്തുമാറ്റിയത്. എന്നാല്‍, രക്തം വാര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അധ്യാപകന് ആവശ്യമായത്രയും രക്തവുമായി എത്തിയത് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍. ഇത് കേവലമൊരു രക്തദാനമായിരുന്നില്ല. ഒട്ടേറെ അര്‍ഥങ്ങളുള്ള സാംസ്‌കാരികപ്രവര്‍ത്തനമായിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ പുതിയ തിസീസ് പ്രകാരം അവരും കൈവെട്ടിയവരെപ്പോലെ ബീഭത്സ ഭീകരവാദികള്‍ തന്നെ!



ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത് ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത് കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു. മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക. മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍ നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?'



കോട്ടക്കല്‍ ജുഗല്‍ബന്ദിയിലെ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അങ്ങനെ മിടുക്ക് കാണിക്കുന്ന ആള്‍ക്ക് പറ്റിയ മുന്നണി തന്നെയാണ് കോട്ടക്കലില്‍ രൂപപ്പെട്ടത്. (സമുദായ സംഘടനകള്‍ക്കിടയില്‍ സന്തുലിതനിലപാട് സ്വീകരിക്കാന്‍ സാധിച്ചിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ തന്നെ പുതിയ ലീഗ് അധ്യക്ഷന്‍ തെളിയിച്ചു കഴിഞ്ഞു).



കാന്തപുരംവിഭാഗം സുന്നികളും പങ്കെടുത്തു എന്നതു മാത്രമാണ് കോട്ടക്കലില്‍ സംഭവിച്ച ഒരേയൊരു പുതുമ. ശരീഅത്ത് വിവാദ കാലത്ത് ഔദ്യോഗിക സുന്നിനേതൃത്വം മുജാഹിദുകളോടൊപ്പം വേദി പങ്കിട്ടതിന്റെ പേരില്‍ പിളര്‍ന്നുപോയ ഗ്രൂപ്പാണത്. മുജാഹിദുകളെ കണ്ടാല്‍ സലാം പോലും പറഞ്ഞേക്കരുത് എന്ന കാര്യത്തില്‍ അങ്ങേയറ്റം തീവ്രവാദം അവര്‍ക്കുണ്ട്. എന്നാലും പുതിയ തീവ്രവാദവിരുദ്ധ സമരത്തില്‍ അവരും ഒത്തുചേര്‍ന്നത്, ആ നിലക്ക് നല്ല കാര്യം തന്നെ. തീവ്രം തീവ്രേന ശാന്തി; ഒരു തീവ്രവാദത്തെ മറ്റൊരു തീവ്രവാദം കൊണ്ട് ഇല്ലാതാക്കാം!



മുസ്‌ലിംസമുദായത്തിന്റെ 98 ശതമാനത്തിന്റെയും പിന്തുണയുള്ളവരാണ് ദാ, ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഒരു ലീഗ്‌നേതാവ് പ്രസ്താവിച്ചുകളഞ്ഞു. അതായത്, 98 ശതമാനം മുസ്‌ലിംകളും തങ്ങളുടെ കൈയിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തങ്ങളുടെ കക്ഷത്തിരിക്കുന്ന, തങ്ങള്‍ കല്‍പിക്കുമ്പോള്‍ അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന തങ്ങളുടെ തന്നെ ഉപഗ്രഹസംഘടനകളാണ് ഇവയില്‍ മിക്കതും എന്ന യാഥാര്‍ഥ്യം മറച്ചുവെക്കുന്നതാണ് ഈ അവകാശവാദം. 1991ല്‍ ബേപ്പൂരിലും വടകരയിലും 2006ല്‍ കുറ്റിപ്പുറത്തും തിരൂരും മങ്കടയിലുമെല്ലാം ഈ 98 ശതമാനം തങ്ങളുടെ 'കൂടെ'ത്തന്നെ ഉണ്ടായിരുന്നുവെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നന്ന്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും 'പിന്തുണ'യില്ലാത്തവരാണ് അന്നൊക്കെ/അവിടെയൊക്കെ അജണ്ട നിശ്ചയിച്ചതെന്ന് ഓര്‍ക്കുന്നത് രാഷ്ട്രീയ ആരോഗ്യത്തിന് നല്ലതാണ്. മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും പേരിന്റെയും ബ്രാക്കറ്റിന്റെയും നീളം കാണിച്ച് സമുദായം തങ്ങളുടെ കൈയിലാണെന്ന് വീമ്പടിക്കാന്‍ കുറ്റിപ്പുറത്തിനു ശേഷവും കുഞ്ഞാലിക്കുട്ടി കാണിക്കുന്ന തൊലിക്കട്ടി അപാരം തന്നെ. സമുദായത്തിന്റെ ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്കൊന്നും ഒരു പങ്കുമില്ലെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയാനുഭവം. ഈ അനുഭവങ്ങള്‍ മുന്നിലിരിക്കെ പുതിയൊരു കഷായം കാച്ചിയെടുത്ത് ആരെ വിരട്ടാമെന്നാണ് ലീഗുകാര്‍ വിചാരിക്കുന്നത്? ജമാഅത്തെ ഇസ്‌ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തിലെ ഏതെങ്കിലും മുസ്‌ലിംവേദിയില്‍ ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ? ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്ക് വഹിക്കുന്ന മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ അല്ലെങ്കില്‍ അവയില്‍ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ജമാഅത്ത് തീവ്രവാദത്തിക്കുറിച്ച കിഞ്ചനവര്‍ത്തമാനം നിര്‍ത്തി ഗൗരവത്തില്‍ കാര്യങ്ങളേറ്റെടുക്കാന്‍ ലീഗ് എന്താണ് സന്നദ്ധമാകാത്തത്?



കേരള മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രവണതകള്‍ വളര്‍ന്നുവന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിന്റെ കാരണം ആത്മാര്‍ഥമായി പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനമായ ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്‍ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവരെന്നും. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്‌ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശ പടര്‍ത്തി. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് അവരെടുത്ത നിലപാടില്ലായ്മകള്‍ ഈ വികാരത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്‍ഷത്തില്‍ അകപ്പെട്ട യുവാക്കള്‍ തീവ്രവാദ പ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്. എന്നാല്‍, ഈ സത്യത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ ലീഗിന് ഇന്നുവരെയും സാധിച്ചിട്ടില്ല; പൂര്‍വാബദ്ധങ്ങള്‍ പൂര്‍വാധികം ശക്തിയോടെ അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് രാജ്യമെങ്ങും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ബോംബ് ഭീകരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമ്പോഴും അതിനെതിരെ ഒരു സായാഹ്ന ധര്‍ണ പോലും നടത്താന്‍ സാധിക്കാതെ, മുസ്‌ലിം തീവ്രവാദവുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍-ബ്രാഹ്മണ ഇടതുപക്ഷ-സവര്‍ണ മതേതര മുദ്രാവാക്യങ്ങള്‍ അതേപടി കോപ്പിയടിച്ച് മൗലവിമാരെക്കൊണ്ട് അടിയൊപ്പ് ചാര്‍ത്തിച്ച് വീണ്ടും മുഴക്കുവാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.



വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ചില പരീക്ഷണങ്ങള്‍ കേരളത്തില്‍ രംഗത്തുണ്ടാവും. ഇടതു-വലതു മുന്നണികളുടെ കാലങ്ങളായുള്ള തീവെട്ടിക്കൊള്ളകളുടെ കണക്ക് പറയുന്ന, വികസനത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന, മതത്തിന്റെയും മതേതരത്വത്തിന്റെയുമൊക്കെ വിശാല സാധ്യതകളെ തിരിച്ചറിയുന്ന പുതിയ സംഘങ്ങള്‍, പ്രാദേശിക സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍..ഇവയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുണ്ടാവും.



തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകളും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും നവസാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം അതില്‍ പങ്കാളികളാണ്. അത് തുടക്കത്തില്‍ സി.പി.എമ്മിനെയും പിണറായി വിജയനെയുമായിരുന്നു അസ്വസ്ഥപ്പെടുത്തിയിരുന്നത്. കാര്യങ്ങള്‍ വൈകി മാത്രം അറിയുന്നവരായതു കൊണ്ട് ലീഗ് ഇപ്പോള്‍ അസ്വസ്ഥപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കോട്ടക്കലില്‍ കാച്ചിയെടുത്ത പുതിയ ജമാഅത്ത് വിരുദ്ധ കഷായത്തിന്റെ യഥാര്‍ഥ കുറിപ്പടി രൂപപ്പെട്ടത് അങ്ങനെയാണ്.